ആകെ പേജ്‌കാഴ്‌ചകള്‍

2010, ജൂലൈ 12, തിങ്കളാഴ്‌ച

കേരളസഭായോഗസമ്പ്രദായത്തിന്റെ വീണ്ടെടുപ്പ്'ചര്‍ച്ച് ആക്ടി'ലൂടെ


ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍, സുപ്രധാന ശിപാര്‍ശകളോടെ 'കേരളീയ ക്രിസ്തീയ സഭകള്‍വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടേയും ട്രസ്റ്റ് ബില്ലി' (The Kerala Christian Church Properties and Institutions Trust Bill)ന്റെ ഡ്രാഫ്റ്റ് കേരളാഗവണ്‍മെന്റിനു സമര്‍പ്പിച്ചതുമുതല്‍, കേരളത്തിലെ കത്തോലിക്കാസഭാധികാരികള്‍ വല്ലാത്ത ഭീതിയിലാണ്. കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകകളുടെയും രൂപതകളുടെയുംവക സകല വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ തങ്ങള്‍ അനുഭവിച്ചുപോരുന്ന സര്‍വ്വാധികാരിത്വം ചോര്‍ന്ന് അതെല്ലാം വീണ്ടും വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ വരുമോ എന്ന ഭയപ്പാടിലാണവര്‍. പക്ഷേ അതു വെളിയില്‍ പറയാതെ, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരുന്നു എന്നു തെറ്റിദ്ധരിപ്പിച്ച്, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ട്രസ്റ്റ് ബില്ലിനെതിരെ അവരെത്തന്നെ തിരിച്ച് പട നയിക്കാനുള്ള തത്രപ്പാടിലാണ് അവരെല്ലാം. ട്രസ്റ്റ്ബില്ലിലെ ശിപാര്‍ശകള്‍ എന്തൊക്കെയെന്നും അവ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ എപ്രകാരമുള്ളതാണെന്നും നിഷ്പക്ഷമായി ചര്‍ച്ച ചെയ്യാനോ പഠിക്കാനോ അഭിപ്രായരൂപീകരണം നടത്താനോ സഭാവിശ്വാസികള്‍ക്ക് അവസരം നല്‍കാതെ, അവരുടെയെല്ലാം പ്രാതിനിധ്യം തങ്ങള്‍ക്കുണ്ട് എന്ന ഭാവത്തില്‍, 'ഒരു നിയമപരിഷ്‌ക്കരണവും അനുവദിക്കില്ല' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലും പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസിസമൂഹത്തെ തങ്ങളുടെ പിന്നില്‍ അണിനിരത്താനുദ്ദേശിച്ച് നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്ലിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്ന ഇടയലേഖനങ്ങളും പ്രസ്താവനകളും നിരന്തരം ഇറക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു അവര്‍.
പാലാ രൂപതയുടെ ജിഹ്വയായ 'ദീപനാളത്തില്‍' 'സഭയുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി രൂപം കൊടുത്തിരിക്കുന്ന ഒന്നാണ് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിരിക്കുന്ന 'ട്രസ്റ്റ് ബില്‍' എന്ന് അന്ധമായി വിധി പ്രഖ്യാപിച്ചിരിക്കുകയാണ് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ('നിയമപരിഷ്‌ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍' - ദീപനാളം, ലക്കം: ഫെബ്രു.5-12, പേജ് 7). 'സഭയുടെ മേലുള്ള സ്റ്റേറ്റിന്റെ കടന്നാക്രമണ'മായും 'സീസര്‍ പറയുന്നതുപോലെ പാപ്പാ (സഭ) അനുസരിക്കുക' എന്ന സിദ്ധാന്തത്തിന്റെ കമ്മ്യൂണിസ്റ്റ് ആവിഷ്‌ക്കരണമായുമൊക്കെയാണ്, മാര്‍ കല്ലറങ്ങാട്ട് ഈ ബില്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ബില്ലില്‍ 'പഴയ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യമനോഭാവത്തിന്റെ മറ്റൊരു മുഖമാണ് ദര്‍ശിക്കുന്ന'തെന്നും ഈ ലേഖനത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം ഇങ്ങനെയെല്ലാം പ്രസ്താവിച്ചിരിക്കുന്നത്, നിര്‍ദ്ദിഷ്ടബില്ലിലെ ഏതെങ്കിലുമൊരു ശിപാര്‍ശയെപ്പോലും വിശകലനം ചെയ്തുകൊണ്ടല്ല എന്നതാണ് വിചിത്രം. തന്റെ മുന്‍വിധികളും ഭയപ്പാടുകളും വിശ്വാസികളുടേതാക്കി അവതരിപ്പിക്കുക എന്ന തന്ത്രമാണ് മറ്റെല്ലാ സഭാധികാരികളെയുംപോലെ മാര്‍ കല്ലറങ്ങാട്ടും ഇവിടെ ചെയ്തിരിക്കുന്നത്.
നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്ലിന്റെ ആമുഖവും ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ എന്ന ഭാഗവും ദീപനാളത്തിന്റെ അതേ ലക്കത്തില്‍, മോണ്‍. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ എഴുതിയ മുഖലേഖനത്തിന്റെ തുടക്കത്തില്‍ അദ്ദേഹം തന്നെ തര്‍ജ്ജമ ചെയ്തു വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്:
''സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തുക്കളുടെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂര്‍വ്വകവുമായ ഭരണസംവിധാനമാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നത്. നിയമപ്രകാരം സര്‍ക്കാര്‍ ('സര്‍ക്കാര്‍' എന്ന വാക്ക് മൂലത്തിലില്ല-ലേഖകന്‍) രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്. പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്ല് ലക്ഷ്യം വയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയ മാതൃകയ്ക്ക് ചേര്‍ന്നതുമായ ഭരണക്രമമാണ് ബില്‍ വിഭാവനം ചെയ്യുന്നത്.
സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ബില്ല് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും താഴത്തെ തലം ഇടവക അല്ലെങ്കില്‍ അടിസ്ഥാനഘടകമാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. ഈ മൂന്നു തലങ്ങളിലുമുള്ള പ്രതിനിധികളെ ട്രസ്റ്റ് കമ്മിറ്റികള്‍ നിശ്ചയിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.
സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ലെന്നു പ്രസ്താവിക്കുന്നുണ്ട്'' ('സഭാസമൂഹം ഉണരണം', ദീപനാളം; ലക്കം: ഫെബ്രു. 7-12, പേജ് 1).
ഇവിടെ, മാര്‍ കല്ലറങ്ങാട്ട് ഭയപ്പെടുന്ന തരത്തില്‍ സഭയുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനുള്ള ഗൂഢശ്രമമെന്തെങ്കിലുമുള്ളതായി സുബോധമുള്ള ആര്‍ക്കും കണ്ടെത്താനാകുമെന്നു തോന്നുന്നില്ല. ഇടവകതലത്തിലും രൂപതാതലത്തിലും സംസ്ഥാനതലത്തിലും വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുടേതായ ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്നും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് ഈ ട്രസ്റ്റുകളെ ചുമതലപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തുള്ള ഒരു നിയമനിര്‍മ്മാണം എങ്ങനെയാണ്, 'സഭയുടെമേലുള്ള സ്റ്റേറ്റിന്റെ കടന്നാക്രമണ'മാകുന്നത്? 'വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ' എന്ന ബൈബിള്‍ വീക്ഷണത്തെ മാര്‍ കല്ലറങ്ങാട്ട് എതിര്‍ക്കുമെന്നു കരുതുന്നില്ല. അങ്ങനെയെങ്കില്‍, സഭയുടെ സ്വത്തും സ്ഥാപനങ്ങളും അതതുതലങ്ങളില്‍ വിശ്വാസികളുടെ കൂട്ടായ്മ (സഭ)കള്‍ തന്നെ ഭരിക്കുന്ന സമ്പ്രദായം കൂടുതല്‍ സഭാത്മകമാണെന്നു വരുന്നു.
സഭയിലെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്ന സമിതിയെ ഏല്പിക്കണമെന്നത് പന്ത്രണ്ടുശ്ലീഹന്മാരുംചേര്‍ന്ന് വിശ്വാസിസമൂഹത്തോടു പ്രഖ്യാപിച്ച ആദ്യത്തെ ശ്ലൈഹികനിയമമാണ്. ബൈബിളില്‍ ആ പ്രഖ്യാപനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നും സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ.പ്രവ. 6:2-4). സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനമേഖലയെയും ഭൗതികപ്രവര്‍ത്തനമേഖലയെയും വ്യക്തമായി വേര്‍പെടുത്തിക്കൊണ്ട് ശ്ലീഹന്മാര്‍ നടത്തിയ ഈ പ്രഖ്യാപനത്തെ സഭാസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു എന്ന്, 'അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു' എന്ന തുടര്‍വാക്യത്തില്‍നിന്നും മനസ്സിലാക്കാം.
വാസ്തവത്തില്‍, മാര്‍ കല്ലറങ്ങാട്ട് പരാമര്‍ശിച്ച, 'പഴയ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യമനോഭാവം' സഭയിലേക്കു കടന്നുകയറിയതോടെയാണ് സഭാനടത്തിപ്പിനെ സംബന്ധിച്ച ഈ ശ്ലൈഹികനിയമം കാറ്റില്‍ പറത്തപ്പെട്ടതും, അതിനു നേര്‍വിരുദ്ധമായി, ആദ്ധ്യാത്മിക ശുശ്രൂഷകരായിരിക്കേണ്ട സഭാമൂപ്പന്മാര്‍ സഭയുടെ ഭൗതികഭരണാധികാരികളുംകൂടി ആകുകയും ചെയ്തത്. യേശു നിരാകരിക്കുകയും അരുതെന്നു വിലക്കുകയും ചെയ്ത (മത്താ. 20:25-26) ശ്രേണീബദ്ധമായ റോമന്‍ അധികാരഘടനയ്‌ക്കെതിര്‍ദിശയില്‍ രൂപംകൊണ്ടു വളര്‍ന്നുവന്ന സഭയെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിക്കൊണ്ട്, അതേ റോമന്‍ ഹയരാര്‍ക്കിക്കല്‍ അധികാരഘടന സഭയിലേക്കു സന്നിവേശിപ്പിക്കുകയാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ ചെയ്തത്. ''വെള്ളിയും പൊന്നും എനിക്കില്ല'' (അപ്പോ.പ്രവ. 3:6) എന്നുപറഞ്ഞ പത്രോസിന്റെ പില്‍ക്കാല പിന്‍ഗാമി വിസ്തൃതമായ പേപ്പല്‍ സ്റ്റേറ്റിന്റെ ഭരണാധികാരിയായി. സഭ രാജകീയ സംവിധാനങ്ങള്‍ക്കു വിധേയപ്പെട്ട ഈ കാലഘട്ടത്തെക്കുറിച്ച് സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''മാര്‍പ്പാപ്പാ പേപ്പല്‍ സ്റ്റേറ്റിന്റെ അധിപനാകുകയും ക്രമേണ ഒരു സാമ്രാജ്യാധിപന്റെ സ്ഥാനത്തേക്ക് വളരുകയും ചെയ്തതോടെ സഭാനേതൃത്വത്തിന്റെയും ഭരണസംവിധാനങ്ങളുടെയും സര്‍വ്വോപരി കേന്ദ്രീകൃതനിയമസംഹിതകളുടെയും കാലഘട്ടമായി. ഗ്രിഗറി ഏഴാമന്‍ പാപ്പാ (1073-1085) കേന്ദ്രീകൃതസംവിധാനത്തിന്റെ മുഖ്യശില്പിയായി. പഠനകേന്ദ്രങ്ങളൊക്കെ കാനോന്‍ നിയമക്രോഡീകരണത്തിന് പരമപ്രാധാന്യം നല്‍കി'' ('തിരുസഭാചരിത്രം' - പുതിയ പതിപ്പ്, 45-ാം അധ്യായത്തില്‍നിന്ന്). മാര്‍ കല്ലറങ്ങാട്ട് സുതാര്യമെന്നും ജനാധിപത്യപരമെന്നും വിശേഷിപ്പിക്കുന്ന സഭാനിയമങ്ങള്‍ രൂപംകൊണ്ടതുതന്നെ മാര്‍പ്പാപ്പായുടെയും അപ്പോസ്തല പിന്‍ഗാമികളായ മറ്റു മെത്രാന്മാരുടെയും ക്രിസ്തുവിരുദ്ധമായ ഈ രാജകീയ ഭരണാധികാരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. അവയ്‌ക്കെങ്ങനെ സുതാര്യവും ജനാധിപത്യപരവുമാകാനാകും?
കരടുബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ, 'പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനം പോലെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്' എന്ന വസ്തുത സഭാചരിത്രകാരന്മാരെല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. ആദിമസഭയില്‍ ഭൗതികകാര്യങ്ങളുടെ നടത്തിപ്പ് മുമ്പു സൂചിപ്പിച്ച ശ്ലൈഹിക നിയമമനുസരിച്ച് വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്നവരുള്‍പ്പെട്ട ട്രസ്റ്റ് ശൈലിയിലുള്ള സമിതികളുടെ ഉത്തരവാദിത്വത്തിലായിരുന്നു എന്ന് ബൈബിളില്‍നിന്നുതന്നെ മനസ്സിലാക്കാം. കേരളസഭയിലും അത് 16-ാം നൂറ്റാണ്ടുവരെ അപ്രകാരമായിരുന്നു എന്ന് എല്ലാ സഭാചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യത്തെക്കുറിച്ച് റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.
പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ്: 198-199).
കേരള ക്രൈസ്തവരുടെ സഭാഭരണസമ്പ്രദായമനുസ്സരിച്ച്, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം മെത്രാന്മാര്‍ക്കോ വൈദികര്‍ക്കോ ആയിരുന്നില്ലെന്നും മറിച്ച്, വിശ്വാസിസമൂഹത്തിനായിരുന്നുവെന്നുമുള്ള ഈ ചരിത്രവസ്തുത റവ. ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ.), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ.), റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ ആധികാരിക പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
'സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പ്രസ്പഷ്ടമാക്കുന്ന' കേരള ക്രൈസ്തവരുടെ പല തട്ടുകളുള്ള ഈ പള്ളിയോഗസമ്പ്രദായം അറിയപ്പെട്ടിരുന്നത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (മാര്‍ത്തോമ്മായുടെ നിയമം- Law of Thomas) എന്നാണ്. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, 'Law of Thomas' എന്ന പേരില്‍ ഒരു പഠനഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ''മാര്‍ത്തോമ്മായുടെ നിയമം ഒരു ക്രൈസ്തവജീവിതസമ്പ്രദായമെന്ന നിലയില്‍, ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലും അധിഷ്ഠിതമായിരുന്നു'' എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യപ്രകാരമുള്ള സഭാഭരണസമ്പ്രദായം എപ്രകാരമുള്ളതായിരുന്നു എന്ന് അതില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം. (മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം അല്ലെങ്കില്‍ പള്ളിയോഗം')' (Law of Thomas, page : 41-42, തര്‍ജ്ജമ സ്വന്തം).
നിര്‍ദ്ദിഷ്ട ട്രസ്റ്റ്ബില്‍ വിഭാവനം ചെയ്തിരിക്കുന്നത് 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ അതേ മാതൃകയില്‍ മൂന്നു തലങ്ങളിലുള്ള യോഗസമ്പ്രദായമാണ് എന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌കാരമാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളക്രൈസ്തവരുടെ തനിമതന്നെ മാര്‍ത്തോമ്മായുടെ നിയമമാണ്. അതെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : ''അവരുടെ (കേരള ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (തോമായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവ പൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മര്‍ത്തോമ്മായുടെ മാര്‍ഗ്ഗം... മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, page 71-72, തര്‍ജ്ജമ സ്വന്തം).
കേരളക്രൈസ്തവരുടെ അമൂല്യമായ പൂര്‍വ്വപാരമ്പര്യമായി ഇവരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' ഈ സഭയില്‍ പുനഃസ്ഥാപിച്ച് സഭയെ ക്രിസ്തുവല്‍ക്കരിക്കണമെന്ന് കേരളത്തിലെ പ്രബുദ്ധരായ കത്തോലിക്കാ വിശ്വാസികള്‍ ഒറ്റയ്ക്കും കൂട്ടായും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രത്യേകിച്ചും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഈ ആവശ്യം അവര്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും അനവധി നിവേദനങ്ങള്‍ കേരള സഭാധികൃതര്‍ക്കും മാര്‍പ്പാപ്പാമാര്‍ക്കും സമര്‍പ്പിക്കുകയുമുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ പൗരസ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഡിക്രിയുടെ പിന്‍ബലത്തോടെയായിരുന്നു അവ സമര്‍പ്പിക്കപ്പെട്ടത്. പ്രസ്തുത ഡിക്രി ഇങ്ങനെയാണ്: ''പൗരസ്ത്യദേശത്തെ സഭകള്‍ക്കും പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമങ്ങളനുസരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ദൃഢതനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്ക് ഗുണകരവുമാണ്.
തങ്ങളുടെ ശരിയായ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തുള്ള സഭകളിലെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍ മാത്രമേ അവയില്‍ വരുത്താവൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെക്കുറിച്ചുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നു കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ പൗരാണിക പാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (Vatican Council II: OE-5, 6: സ്വന്തം തര്‍ജ്ജമ).
ഈ വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖപ്രകാരം കേരളക്രൈസ്തവര്‍ക്ക് അവരുടെ പൂര്‍വ്വസഭാപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടു'മെന്ന ശ്ലൈഹിക നിയമമനുസരിച്ചുള്ള പള്ളിയോഗസഭാസമ്പ്രദായം വീണ്ടെടുക്കാവുന്നതാണ്; വീണ്ടെടുക്കേണ്ടതുമാണ്. പക്ഷേ, പാശ്ചാത്യസമ്പ്രദായംവഴി തങ്ങള്‍ക്കു ലഭിച്ച അധികാരസുഖം നഷ്ടപ്പെടുത്തുവാന്‍, ഇവിടുത്തെ മെത്രാന്മാര്‍ക്കും പുരോഹിതാധികാരികള്‍ക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ, രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ക്കെതിരെ, സഭാനവീകരണത്തിനായി അതു തുറന്നിട്ട വാതിലുകള്‍ക്കെതിരെ, അവര്‍ കണ്ണും കാതും അടച്ചു. എന്നാല്‍, വിശ്വാസിസമൂഹത്തിലെ ചിന്തിക്കുന്ന ഒരു വലിയ വിഭാഗം അതിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ഇതിനിടയില്‍, എല്ലാവരുടെയും വയാടപ്പിക്കാനും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെ അപ്രസക്തമാക്കാനുമായി, പാശ്ചാത്യ സഭക്കുള്ള കാനോന്‍നിയമത്തെ അനുകരിച്ച് റോമില്‍ രൂപംകൊടുത്ത 'പൗരസ്ത്യ കാനോന്‍നിയമം' കേരളസഭയിലും അടിച്ചേല്പിക്കപ്പെട്ടു. അതനുസരിച്ച്, വിശ്വാസിസമൂഹത്തിന് സഭാസ്വത്തുക്കളുടെയോ സ്ഥാപനങ്ങളുടെയോമേല്‍ ഉടമസ്ഥതയോ ഭരണാവകാശമോ ഇല്ല. കത്തോലിക്കാസഭയുടെ ലോകമാസകലമുള്ള സകല സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും പരമോന്നതഭരണാധികാരി മാര്‍പ്പാപ്പാ ആണെന്ന രാജകീയ അധികാരസങ്കല്പത്തില്‍ രൂപംകൊടുത്ത ഈ നിയമത്തില്‍ മെത്രാന്മാരുടെ സ്ഥാനം നാട്ടുരാജാക്കന്മാരുടേതിനോടു തുല്യമാണ്.
കാനോന്‍നിയമം 191-ാം വകുപ്പില്‍ മെത്രാന്റെ അധികാരത്തെ ഇങ്ങനെയാണു നിര്‍വ്വചിച്ചിരിക്കുന്നത്: ''തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, രൂപതാമെത്രാന്‍, നിയമനിര്‍മ്മാണാധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു''. ലോകത്തിലെ ഒരു ഭരണാധികാരിക്കും ഇല്ലാത്തത്ര സമഗ്രമായ അധികാരം മെത്രാന്മാര്‍ക്ക് പതിച്ചുനല്‍കിയിരിക്കുന്ന ഈ കാനോന്‍നിയമം എങ്ങനെയാണ് ക്രൈസ്തവമാകുന്നത്? അത് അങ്ങേയറ്റം വചനവിരുദ്ധവും എല്ലാ തദ്ദേശീയ സഭാപാരമ്പര്യങ്ങളെയും കുഴിച്ചുമൂടാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഈ നിയമമനുസ്സരിച്ച് സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹം 'മെത്രാന്‍രാജാക്ക'ന്മാരുടെ അവകാശങ്ങളേതുമില്ലാത്ത കേവലം പ്രജകള്‍ മാത്രം! ആദ്യമാര്‍പ്പാപ്പാ 'തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയ പുരോഹിതഗണവും' (1 പത്രോ. 2:9) എന്നു വിശേഷിപ്പിച്ച വിശ്വാസിസമൂഹത്തെ ആധുനിക മാര്‍പ്പാപ്പാമാരുടെ കാനോന്‍നിയമം ഒന്നുമല്ലാത്ത അടിമവര്‍ഗ്ഗമാക്കിയിരിക്കുന്നു! ആചാര്യന്മാരും ഗുരുക്കന്മാരും പ്രബോധകരുമായിരിക്കാന്‍ വിളിക്കപ്പെട്ട ആദ്ധ്യാത്മിക ശുശ്രൂഷകര്‍ - രാജകീയതയുടെയും പൗരോഹിത്യത്തിന്റെയും ഉടയാടകളണിഞ്ഞുനിന്ന്, ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തവിധം യേശുവിന്റെ പേരില്‍ അധികാരഭരണം നടത്തുന്നു!
ഈ സമഗ്രാധികാര സമ്പ്രദായത്തിന്‍കീഴില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കോ സുതാര്യതയ്‌ക്കോ ഇടമുണ്ടാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. എന്നാല്‍ മാര്‍ കല്ലറങ്ങാട്ടു പറയുന്നത്, ''ഇന്നു സഭയില്‍ നിലനില്ക്കുന്നത് ജനാധിപത്യപരമായ ഭരണക്രമമാണെന്നുള്ള വസ്തുത പാടെ വിസ്മരിച്ചുകൊണ്ടാണ് നിയമപരിഷ്‌ക്കരണസമിതി ഈ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്'', എന്നാണ്. ഈ വാദത്തിന് ഉപോല്‍ബലകമായി ഇടവക പ്രതിനിധിയോഗത്തെയും കണക്കവതരിപ്പിച്ചു പാസാക്കുന്നതിനെയും അദ്ദേഹം എടുത്തുകാട്ടുന്നുണ്ട്. പക്ഷേ, പ്രതിനിധിയോഗത്തിന് എന്തെങ്കിലും തീരുമാനം എടുക്കാനോ നടപ്പാക്കാനോ ഉള്ള അവകാശം നല്‍കിയിട്ടില്ല എന്ന വസ്തുത അദ്ദേഹം മറച്ചുവെയ്ക്കുന്നു. പൗരസ്ത്യ കാനോന്‍നിയമത്തിന്‍കീഴില്‍ സീറോ മലബാര്‍സഭ രൂപംകൊടുത്ത 'പള്ളിയോഗ നടപടിക്രമങ്ങള്‍' ആണ് പാലാ രൂപതയിലും ബാധകമായിരിക്കുന്നത്. അതിന്‍പ്രകാരം, 'ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും... അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം' (പള്ളിയോഗ നടപടിക്രമങ്ങള്‍ : ഭാഗം I ഖണ്ഡം 2). അതായത്, അതൊരു ഉപദേശകസമിതി മാത്രമാണ്; തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരം അതിനില്ല. ഇത്തരം ഉപദേശകസമിതികള്‍ രാജഭരണസംവിധാനത്തിലും ഉണ്ടായിരുന്നു എന്നോര്‍ക്കുക.
ചുരുക്കത്തില്‍, 'നസ്രാണികള്‍' എന്നറിയപ്പെട്ടിരുന്ന കേരളക്രൈസ്തവരുടെ സഭാപാരമ്പര്യത്തെയും പൈതൃകത്തെയും തലകുത്തിനിര്‍ത്തി അവതരിപ്പിച്ചിരിക്കുന്നതാണ് ഇന്നത്തെ സഭായോഗങ്ങള്‍. വേണ്ടത് അതല്ല- അവരുടെ തനതു പൈതൃകം പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട്, 'നസ്രാണി പൈതൃകത്തിലേക്കു തിരിയുക' എന്ന് കേരളക്രൈസ്തവരെ ആഹ്വാനം ചെയ്തുകൊണ്ട്, പ്രമുഖ സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ തന്റെ 'തിരുസഭാചരിത്ര'ത്തിന്റെ പുതിയ പതിപ്പിലെഴുതിയിരിക്കുന്ന പ്രസക്തഭാഗംകൂടി ചൂണ്ടിക്കാണിക്കട്ടെ. അദ്ദേഹമെഴുതുന്നു: ''സഭയുടെ നവീകരണത്തിന് സാമ്രാജ്യത്വസംവിധാനത്തിലും, വ്യവസ്ഥിതിയിലുംനിന്ന് വിമോചിതമാകേണ്ടതുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച ജോണ്‍ 23-ാമന്‍ പാപ്പാ ആ ലക്ഷ്യപ്രാപ്തിക്കായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ ശ്ലൈഹിക പാരമ്പര്യമുള്ള 'മാര്‍ത്തോമ്മാ മാര്‍ഗ'ത്തിന്റെ പ്രസക്തി...
ഇപ്പോള്‍ ഭാരതം സ്വതന്ത്രയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനമനുസ്സരിച്ച് (പൗരസ്ത്യസഭകള്‍ 3, 5, എക്യുമെനിസം, 16) സഭകള്‍ക്ക് തുല്യ അവകാശവും കടമകളുമാണ് സഭയിലുള്ളത്. സ്വയംഭരണാവകാശമുണ്ട്. നഷ്ടപ്പെട്ട സഭാപൈതൃകം ഭരണതലത്തില്‍ പുനരുദ്ധരിക്കാന്‍ കടമയും അവകാശവുമുണ്ട്'' (45-ാം അദ്ധ്യായത്തില്‍നിന്ന്).
ഈ അവകാശം പുനരുദ്ധരിക്കാന്‍ ഇന്നത്തെനിലയില്‍ മെത്രാന്മാരുടെ സിനഡാണ് പരിശ്രമിക്കേണ്ടത്. ആ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ വിമുഖത കാട്ടുമ്പോള്‍ ദൈവജനമായ സഭയ്ക്ക് അതിനുവേണ്ടി പരിശ്രമിക്കാതിരിക്കാനാവില്ല. സഭയിലിന്നു തുടരുന്ന സാമ്രാജ്യത്വ അധികാരസമ്പ്രദായം മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ചും അതിനായി യേശുവില്‍ ധൈര്യം അവലംബിച്ചും മുന്നിട്ടിറങ്ങിയ ഈ സഭാസ്‌നേഹികളാണ്, വാസ്തവത്തില്‍, കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമനുസരിച്ചുള്ള ഒരു സഭാഭരണക്രമത്തിനു രൂപംകൊടുക്കണമെന്നാവശ്യപ്പെട്ടും ഈ സഭയുടെ പൂര്‍വ്വപാരമ്പര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയും കേരളാഗവണ്‍മെന്റിനെ സമീപിച്ചത്; അല്ലാതെ നിയമനിര്‍മ്മാണത്തിലൂടെ സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍വേണ്ടി കമ്യൂണിസ്റ്റുഭരണകൂടങ്ങള്‍ നടത്തിയ ഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ല. സഭാവേദികളില്‍ വിശ്വാസികള്‍ നടത്തിയ മുറവിളികള്‍ വനരോദനങ്ങളായി മാറിയ പശ്ചാത്തലത്തിലാണുതാനും, അവരതിനു മുതിര്‍ന്നത്.
മാര്‍ കല്ലറങ്ങാട്ട് പറയുന്നു: ''ആദ്ധ്യാത്മികലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് സമ്പത്ത് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള അവകാശം ആദ്ധ്യാത്മികാധികാരത്തിനു തന്നെയാണ്''. ഇതു ശരിയെങ്കില്‍, സഭാഭരണസംബന്ധിയായ ശ്ലൈഹികനിയമം പ്രഖ്യാപിച്ച ആദ്യ അപ്പോസ്തലന്മാര്‍ക്ക് ഈ അറിവ് ഇല്ലായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു! മെത്രാപ്പോലീത്താമാരും മെത്രാന്മാരും പണ്ഡിതരായ അനേകം പുരോഹിതരുമടക്കമുള്ള സഭാചരിത്രകാരന്മാര്‍ കേരളക്രൈസ്തവരുടെ 16 നൂറ്റാണ്ടുകാലം നിലനിന്ന യോഗസമ്പ്രദായത്തിലുള്ള ഭരണക്രമത്തെ ശ്ലാഘിച്ചെഴുതിയിട്ടുള്ളതൊന്നും ശരിയല്ലെന്നു വരുന്നു! മാര്‍ കല്ലറങ്ങാട്ടിനെ സംബന്ധിച്ച് ശരിയായിട്ടുള്ളത്, റോമന്‍ സാമ്രാജ്യത്വമൂശയില്‍ രൂപംകൊടുത്ത് ലോകമെങ്ങുമുള്ള വിശ്വാസിസമൂഹങ്ങളുടെമേല്‍ അടിച്ചേല്പിച്ചിരിക്കുന്ന കാനോന്‍നിയമവും അതിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചിട്ടുള്ള പള്ളിയോഗ നടപടിക്രമങ്ങളുമത്രെ! പക്ഷേ, യേശു വിലക്കിയിട്ടുള്ള (മത്താ. 20:25-26) അധികാരഭരണസമ്പ്രദായത്തെ സഭയില്‍ അംഗീകരിക്കാന്‍ അവിടുത്തെ സ്‌നേഹപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു വിശ്വാസിക്കും സാധ്യമല്ല.
അല്ലെങ്കില്‍ത്തന്നെ, ഇന്‍ഡ്യയിലെ മറ്റെല്ലാ മതസമൂഹങ്ങള്‍ക്കുമുള്ളതുപോലെ, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസമ്പത്തു ഭരിക്കുന്നതിന്, ഭാരതഭരണഘടനയ്ക്കു വിധേയമായുള്ള ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഭാരത കത്തോലിക്കര്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്റെ പൗരന്മാരായി, അവിടെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കു വിധേയരായി, ജീവിക്കേണ്ടവരല്ല. അതുകൊണ്ട്, അവര്‍ സംഭാവന ചെയ്തുണ്ടാക്കിയ അവരുടെ മതസമ്പത്തും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കണമെന്നു നിയമമുണ്ടാക്കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനല്ല, മറിച്ച്, ഭാരതത്തിലെ സര്‍ക്കാരുകള്‍ക്കാണവകാശം. മാര്‍പ്പാപ്പായുടെയോ മെത്രാന്മാരുടെയോ ആദ്ധ്യാത്മികാധികാര വിഷയങ്ങളില്‍ കൈകടത്താന്‍ ഈ ബില്ലില്‍ വകുപ്പില്ല എന്ന് അതില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
അതുകൊണ്ട് വിശ്വാസിസമൂഹത്തില്‍ ഈ ബില്ലിനെതിരെ വ്യാജഭയം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ, നിര്‍ദ്ദിഷ്ട ശിപാര്‍ശകളില്‍ എന്തെങ്കിലും അപാകതകളോ അക്രൈസ്തവികതയോ ഉണ്ടെങ്കില്‍ അവ വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള സൃഷ്ടിപരമായ വിമര്‍ശനവും തിരുത്തലുകളും നടത്തുകയാണ് മെത്രാന്മാരെ സംബന്ധിച്ചു കരണീയം എന്നോര്‍മ്മിപ്പിക്കട്ടെ.
കേരള ക്രൈസ്തവരെ സംബന്ധിച്ച്, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ചുള്ള സഭാഭരണ സമ്പ്രദായം വീണ്ടെടുക്കുക എന്നത് അവരുടെ ക്രൈസ്തവമായ നിലനില്പിന്റെതന്നെ പ്രശ്‌നമാണ്. അതവരുടെ ചരിത്രധര്‍മ്മവുമാണ്. ഈ ധര്‍മ്മനിര്‍വ്വഹണം ഇന്ന് ഈ 'ട്രസ്റ്റ് ബില്ലി'ല്‍ എത്തി നില്‍ക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ, കേരള ക്രൈസ്തവര്‍ അവരുടെ സഭാപൈതൃകം വീണ്ടെടുക്കുക തന്നെ ചെയ്യും.

മാത്യു എം. തറക്കുന്നേല്‍,   ചെയര്‍മാന്‍                    
ജോര്‍ജ് മൂലേച്ചാലില്‍, സെക്രട്ടറി
കേരള കത്തോലിക്കാസഭാനവീകരണപ്രസ്ഥാനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ